സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ല

single-img
20 December 2018

സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ എണ്ണയ്ക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വരുമാന വര്‍ധനവ് കാരണം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് ധനമന്ത്രിയുടെ സ്ഥിരീകരണം.

അടുത്ത വര്‍ഷം മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയരും. 2020 ഓടെ ഇത് മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ഉയരും. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയരുന്നതോട കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, ആശ്രിത വിസയിലുള്ളവരുടെ ലെവി എന്നിവ പുനഃപരിശോധിക്കുമെന്ന് ബ്‌ളൂം ബെര്‍ഗ് വാര്‍ത്താ ഏജന്‍സി നേരത്തേ സൗദി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടാകുമെന്നായിരുന്നു സൂചന.

സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനും ലെവി ഇടയാക്കുമെന്ന് വിലയിരുത്തുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. സന്തുലിത ബജറ്റ് അവതരിപ്പിക്കുന്നതുവരെ ലെവി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.