ജോലി വാഗ്ദാനം ചെയ്ത് ചാവക്കാട് സ്വദേശിനിയെ ഗള്‍ഫില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പിതാവിനും മകനുമെതിരേ കേസെടുത്തു: പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് യുവതി

single-img
21 December 2018

ബ്യൂട്ടീഷ്യന്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഗള്‍ഫിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനും മകനുമെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. ചാവക്കാട് തിരുവത്ര കോട്ടപ്പുറം ഹനുമാന്‍കുട്ടി ക്ഷേത്രത്തിനടുത്ത് ചിങ്ങനാത്ത് വീട്ടില്‍ അബ്ദുല്‍സലാം (62), മകന്‍ ഷാനവാസ് (30) എന്നിവര്‍ക്കെതിരേയാണ് ചാവക്കാട് പോലീസ് കേസെടുത്തത്.

മണത്തല സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് കേസ്. ദുബായിലെ ദേരയിലെ ഫ്‌ളാറ്റില്‍ വെച്ച് 2018 സെപ്തംബര്‍ 24നാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സെപ്തംബര്‍ 21ന് അബ്ദുല്‍ സലാമിനോടൊപ്പമാണ് യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയത്.

അച്ഛനും മകനും ലൈംഗികമായി പീഢിപ്പിച്ചു. ഇതിനു പുറമെ, പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് താമസിപ്പിക്കാനും ശ്രമം നടത്തി. ബന്ധുവായ യുവാവിന്റെ സഹായത്തോടെ ഗള്‍ഫില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ച് നാട്ടില്‍ എത്തി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. ചാവക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്.

അതേസമയം, പരാതിക്കാരിയേയും ഭര്‍ത്താവിനേയും പൊലീസ് പലകാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് പ്രതികരിച്ചു.