കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കൊള്ളയടിച്ചത് ശിക്കാര്‍ ഗ്യാങ്ങ്; മുഹമ്മദ് ഹിലാൽ അറസ്റ്റിൽ.
കണ്ണൂര്‍ സിറ്റിയില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കൊള്ളയടിച്ചത് ബംഗ്ലാദേശിലെ ശിക്കാര്‍ ഗ്യാങ്ങ് എന്ന് പോലീസ്.സംഭവത്തില്‍ മുഹമ്മദ് ഹിലാല്‍ ബുയ്യ എന്ന ബംഗ്ലാദേശുകാരനെ പോലീസ് പിടികൂടിയിരുന്നു.അതിര്‍ത്തി കടന്ന് കൊള്ള നടത്തുന്ന ശിക്കാര്‍ സംഘത്തിലെ കണ്ണിയാണ് ഹിലാലെന്ന് പോലീസ് പറഞ്ഞു.
സിറ്റി സി.ഐ. പ്രദീപ് കണ്ണിപ്പൊയിൽ, എസ്.ഐ. കെ.രാജീവൻ എന്നിവരാണ് കഴിഞ്ഞദിവസം ഡൽഹിയിലെത്തി പ്രതിയെ നാടകീയമായി അറസ്റ്റുചെയ്തത്. കൂട്ടുപ്രതികളെ പിടികൂടാനായിട്ടില്ല. ബാക്കിയുള്ളവരെയും അടുത്തദിവസംതന്നെ അറസ്റ്റുചെയ്യുമെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള കണ്ണൂർ ഡിവൈ.എസ്.പി. പി.പി.സദാനന്ദൻ പറഞ്ഞു.
മുഹമ്മദ് ഹിലാലില്‍ നിന്ന് വിനോദ് ചന്ദ്രന്റെ എ ടി എം കാര്‍ഡ് പോലീസിന് ലഭിച്ചു. സംഭവം നടന്ന ദിവസം പ്രദേശത്ത് നിന്ന് 18 ടവറുകള്‍ വഴി പോയ 2 ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലാണ് ബംഗ്ലാദേശ് സംഘത്തിന്റെ പങ്ക് വ്യക്തമായത്.
സംഘത്തിൽ ഒരാളെ അറസ്റ്റുചെയ്തെങ്കിലും തൊണ്ടിമുതലായ സ്വർണാഭരണങ്ങളും മറ്റും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ അത് ബംഗ്ലാദേശിലേക്ക് കടത്തിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഹിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ സെപ്റ്റംബർ ആറ് വ്യാഴാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി ഉരുവച്ചാലിന് സമീപമുള്ള വാടകവീട്ടിൽ വിനോദ്ചന്ദ്രനും ഭാര്യ സരിതാകുമാരിയും ആക്രമണത്തിനിരയായത്. വീട് തകർത്ത് ഉള്ളിൽക്കയറിയ സംഘം ഇരുവരെയും മർദിച്ചവശരാക്കി കെട്ടിയിട്ടശേഷം വീട് പൂർണമായും കൊള്ളയടിക്കുകയായിരുന്നു. പണവും 60 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണംപോയത്. മുഖംമൂടി ധരിച്ച ആറംഗസംഘത്തിൽ അഞ്ചുപേർ വിട്ടിനകത്ത് കയറിയെന്നാണ് സംശയം. തോക്കുമായാണ് സംഘം കവർച്ചയ്ക്കെത്തിയത്.