മലയാളി യുവാവ് യുഎഇയിൽ കുത്തേറ്റു മരിച്ചു
മലയാളി യുവാവ് യുഎഇയിലെ റാസൽഖൈമയിൽ കുത്തേറ്റു മരിച്ച നിലയിൽ. പുനലൂർ വിളക്കുവെട്ടം കല്ലാർ രജീഷ് ഭവനിൽ രഘുനാഥൻപിള്ളയുടെ മകൻ ആർ.ടി രജീഷി(34)നെയാണു താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധൻ രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണു മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 8 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന രജീഷ് വിവാഹത്തിനുശേഷം രണ്ടു വർഷമായി റാസൽഖൈമയിൽ ഭക്ഷ്യധാന്യപ്പൊടികളുടെ കമ്പനിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജനുവരി ഒന്നിനു നാട്ടിലേക്കു വരുമെന്നു രജീഷ് വീട്ടുകാരെ അറിയിച്ചിരുന്നു.
പുലർച്ചെ മുറിയിൽ രജീഷിനെ കാണാതിരുന്നതിനാൽ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണു വാഹനത്തിൽ മൃതദേഹം കണ്ടത്. സെയിൽസ് വാഹനത്തിലെ കലക്ഷൻ തുക നഷ്ടപ്പെട്ടതായും വിവരമുണ്ട്.
സംഭവത്തിൽ യുവാവിന്റെ വീട്ടിൽ വിളിച്ച് പണം ആവശ്യപ്പെട്ടെന്ന പരാതിയിൽ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എംബസിയെ സമീപിച്ചിട്ടുണ്ട്.