‘ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം; നമ്പി നാരായണന് ലഭിച്ച അതേ നീതി തനിക്കും കിട്ടണം’: തുറന്ന് പറഞ്ഞ് ഫൗസിയ ഹസന്‍

single-img
10 January 2019

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസ്സന്‍. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്‍ പറഞ്ഞു.

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങി. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും.

കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ട്. കേരളാ പോലീസിന്റേത് ഉള്‍പ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താന്‍ വിധേയയായെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്. നമ്പി നാരായണനെ മുന്‍പരിചയമില്ല. ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലാണെന്നും ഫൗസിയ ഹസ്സന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക)എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫൗസിയ 1957ല്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലാര്‍ക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 – 2008ല്‍ മാലിദ്വീപിലെ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റാരോപിതയായി 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ചു. ഇപ്പോള്‍ മാലിദ്വീപിലാണ്.