എസ്ബിഐ ഓഫീസ് ആക്രമണം: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പിടിയില്‍

single-img
10 January 2019

അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കാതെ തുറന്ന തിരുവനന്തപുരത്തെ എസ്ബിഐ മെയിന്‍ ട്രഷറി ശാഖയിലെ മാനേജരുടെ കാബിന്‍ അടിച്ചുതകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍. അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്.

ഹരിലാല്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അശോകന്‍ എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമാണ്. ഇവര്‍ രണ്ട് പേരും കീഴടങ്ങിയതാണെന്നാണ് സൂചന. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

കേസില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമിതി അംഗവും ജി.എസ്.ടി കമ്മിഷണറേറ്റില്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് വിഭാഗം ഇന്‍സ്‌പെക്ടറുമായ ഇ. സുരേഷ് ബാബു, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഡെപ്യൂട്ടി കമ്മിഷണറേറ്റ് ഓഫീസിലെ ക്‌ളാര്‍ക്കുമായ സുരേഷ് എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇരുവരും ഇതുവരെ കീഴടങ്ങിയിട്ടില്ല.

ബുധനാഴ്ച രാവിലെയാണ് പണിമുടക്ക് അനുകൂലികള്‍ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐയുടെ ട്രഷറി മെയിന്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തത്. ട്രഷറി ബ്രാഞ്ചില്‍ കടന്ന ഹര്‍ത്താല്‍ അനുകൂലികള്‍ മാനേജരുടെ കാബിനില്‍ കയറി മേശയിലെ ഗ്ലാസ്, കംപ്യൂട്ടര്‍ മോണിറ്റര്‍, മേശപ്പുറത്തിരുന്ന ഫോണ്‍ എന്നിവ അടിച്ചു തകര്‍ക്കുകയായിരുന്നു.

പന്ത്രണ്ടോളം പേരടങ്ങിയ ഒരു സംഘമാണ് ട്രഷറിയിലേക്കു തള്ളിക്കയറി ആക്രമണം നടത്തിയത്. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികള്‍ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരില്‍ നാലു പേര്‍ മാത്രമാണ് പണിമുടക്കിയിരുന്നത്.