അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയെ സൗദിയിലെത്തിച്ച് പരിചരിച്ചു; മലയാളി കുടുംബത്തിന് പിഴ ഒഴിവാക്കി സൗദിയുടെ അസാധാരണ ആനുകൂല്യം

single-img
16 January 2019

സന്ദര്‍ശക വിസയില്‍ രോഗിയും വൃദ്ധയുമായ മാതാവിനെ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങിയതിന്റെ പിഴ ഒഴിവാക്കി അധികൃതരുടെ കാരുണ്യം. ദമ്മാമിലെ കമ്പനി ജീവനക്കാരനായ കോഴിക്കോട് വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷ് ആണ് മാതൃസ്‌നേഹത്തിന് അപൂര്‍വ മാതൃക ആയതിന്റെ പേരില്‍ അധികൃതരുടെ അസാധാരണ ആനുകൂല്യം ലഭിച്ചത്.

മൂന്ന് വര്‍ഷം മുന്‍പ് വിസിറ്റിംഗ് വിസയില്‍ വന്ന അമ്മക്ക് അല്‍ഷിമേഴ്‌സ് മൂലം നാട്ടില്‍ പോവാനായില്ല. വിസ കാലാവധി കഴിഞ്ഞിട്ടും മകന്റെ പരിചരണത്തില്‍ ദമ്മാമില്‍ കഴിയേണ്ടി വന്നു. ഇതിന് മുന്‍പ് പല തവണയായി വിസിറ്റിംഗ് വിസയില്‍ വന്നുപോവാറാണ് പതിവ്. കമ്പനിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെ സന്തോഷ് നിര്‍ബന്ധ പൂര്‍വ്വം എക്‌സിറ്റ് വാങ്ങി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങിയതിനുളള പിഴ സംഖ്യ 15000 റിയാല്‍ അടക്കുക എന്നത് കടമ്പയായി. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായത്തോടെ സൗദി അധികൃതര്‍ക്ക് അപേക്ഷ നകുകയായിരുന്നു. വൃദ്ധയായ മാതാവിനെ സ്‌നേഹപൂര്‍വം പരിചരിക്കുന്ന മകന്റെ ആത്മാര്‍ഥത അധികൃതരെ ധരിപ്പിക്കാന്‍ കഴിഞ്ഞു.

അതോടെ പിഴ സംഖ്യ ഒഴുവാക്കി എക്‌സിറ്റ് നല്‍കാന്‍ അധികൃതര്‍ തയാറാവുകയായിരുന്നു. ‘എന്റെ അമ്മയെ മരണം വരെ പൊന്നുപോലെ നോക്കണം’. സൗദിയില്‍ നിന്ന് യാത്ര പറയുമ്പോള്‍ ഓര്‍മ നശിച്ച് വീല്‍ച്ചെയറില്‍ ഇരുന്ന അമ്മയെ ചേര്‍ത്തു പിടിച്ച് സന്തോഷ് പറഞ്ഞു.