‘അംബാനിക്ക് വിവരം ചോര്‍ത്തി നല്‍കിയത് പ്രധാനമന്ത്രി’; നിര്‍ണായക ഇമെയില്‍ പുറത്തുവിട്ട് മോദിക്ക് ‘കുരുക്കു’മായി രാഹുല്‍ ഗാന്ധി
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
കരാറിന് 10 ദിവസം മുമ്പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തന്റെ കമ്പനി കൂടി ഉള്‍പ്പെടുന്ന ധാരണാപത്രം പ്രധാനമന്ത്രി ഒപ്പിടുമെന്ന് അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരെ അറിയിച്ചു.
പ്രധിരോധമന്ത്രിക്കു പോലും കരാറിനെക്കുറിച്ച് അറിവില്ലാതെ ഇരിക്കുമ്പോഴാണ് അംബാനി വിവരം അറിഞ്ഞതെന്നും ചര്‍ച്ച നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയാണ് അംബാനിക്ക് വിവരം ചോര്‍ത്തി നല്‍കിയത്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്.
റഫാല്‍ കരാറിനു 10 ദിവസം മുമ്പ് എങ്ങനെയാണ് അനില്‍ അംബാനി വിവരം അറിഞ്ഞത്. പ്രതിരോധമന്ത്രി, എച്ച്എഎല്‍, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ കരാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ അനില്‍ അംബാനി വിവരം അറിഞ്ഞു. ഇത് സത്യമാണെങ്കില്‍ പ്രധാനമന്ത്രി നടത്തിയത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പ് എങ്ങനെയാണ് അനില്‍ അംബാനിക്ക് ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സാധിക്കുകയെന്നും രാഹുല്‍ ചോദിച്ചു.
റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പുതിയ ട്വിസ്റ്റാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാടുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫ്രാന്‍സ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫീസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് ‘ദ് ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈ സന്ദര്‍ശനം സ്ഥിരീകരിച്ച് എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം പുറത്തുവിടുന്നത്.
റഫാല്‍ ഇടപാട് വിവാദം:
2001 ജൂണിലാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.
പിന്നീട് 2007 ആഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാന നിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ദസോ വികസിപ്പിച്ച ‘റഫാല്‍’ എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുതകുന്നതാണെന്ന് കണ്ടാണ് കരാര്‍ ഏല്‍പിച്ചത്.
ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാനും, ബാക്കി വിമാന നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
പഴയ കരാര്‍ പ്രകാരം വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറില്‍ ഇതില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ ഈ കരാറില്‍ ഓരോ വിമാനത്തിനും നല്‍കുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാര്‍ലമെന്റിലോ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ യുപിഎ കാലത്തെ കരാര്‍ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണം വിലയിലെ തര്‍ക്കമാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടു.
എന്നാല്‍ റഫാലിന്റെ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാര്‍ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയന്‍സ് ഗ്രൂപ്പും ആരോപണങ്ങള്‍ നിരന്തരം നിഷേധിച്ചിരുന്നു.