ഇന്ത്യ-സൗദി ബന്ധം ഉലയുമോ?

single-img
18 February 2019

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയോടൊപ്പം ഭൂരിഭാഗം ലോക രാജ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാൻ സന്ദർശനം ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് ഉറ്റുനോക്കിയിരുന്നത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെ പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള സൈനീക വിമാനത്താവളത്തിലിറങ്ങിയ സൗദി കിരീടാവകാശിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, സൈനീക തലവന്‍ ജാവേദ് ബജ്‍വയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 20 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു. ഇത് ഒരു തുടക്കം മാത്രമാണെന്നും വരുന്ന മാസങ്ങളില്‍ തന്നെ  പാകിസ്ഥാനുമായി കൂടുതല്‍ കരാറുകളില്‍ ഒപ്പിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇതോടെ, പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന് സഹായം പ്രഖ്യാപിച്ച സൗദി അറേബ്യയുടെ നിലപാട്, ഇന്ത്യയും സൗദിയുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുന്നതിനോടൊപ്പം മറ്റ് ലോകരാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ നയതന്ത്ര ബന്ധങ്ങളിലും നിര്‍ണായക മാറ്റമുണ്ടാക്കാന്‍ കാരണമാകും.

സൗദി കിരീടാവകാശി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സന്ദർശനം റദ്ദാക്കുമെന്നും ഇന്ത്യക്ക് പൂർണപിന്തുണ പ്രഖ്യാപിക്കുമെന്നും ആയിരുന്നു ലോകരാജ്യങ്ങൾ കരുതിയിരുന്നത്.