കോവളത്തെ ആകാശത്ത് ‘ദുരൂഹ കണ്ണ്’; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

single-img
22 March 2019

തിരുവനന്തപുരം: കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ കണ്ടെത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികളും അന്വേഷണം നടത്തുന്നത്.

പൊലീസുമായി സഹകരിച്ചാകും ഇന്റലിജന്‍സിന്റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോണ്‍ പറത്തിയതെങ്കില്‍ അത് പകല്‍ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പൊലീസ് അനുമതിയില്ലാതെ അര്‍ദ്ധരാത്രി ആരാണ് ഡ്രോണ്‍ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്. കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാന്‍ പഴുതടച്ച അന്വേഷണം നടത്താന്‍ പൊലീസും ഇന്റലിജന്‍സും തീരുമാനിച്ചിരിക്കുന്നത്.