നോട്ടുനിരോധനം ക്യാഷ്‌ലെസ് എക്കണോമി സൃഷ്ടിക്കുമെന്ന മോദി സര്‍ക്കാരിന്റെ വാദവും പൊളിഞ്ഞു; ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച് 21.14 ലക്ഷം കോടിയിലെത്തി

single-img
22 March 2019

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ്ബാങ്ക് പുറത്ത വിട്ട കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സിനോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച്21.14 ലക്ഷം കോടിയിലെത്തിയെന്നാണ് റിപ്പാര്‍ട്ടില്‍ പറയുന്നത്. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 15 ഓടു കൂടി അത് 21.41 ലക്ഷമായി വര്‍ധിച്ചു.

മാര്‍ച്ച് 2018ല്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ടാണ് 21.41 ലക്ഷമായത്. വിവിധതരം ക്രയവിക്രയങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാട് പ്രോത്‌സാഹിപ്പിച്ചിട്ടു പോലും നോട്ടിന്റെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഭൗതിക പണമിടപാട് ഗണ്യമായ തോതില്‍ വര്‍ധിക്കുന്നതെന്നാണ് വിലയിരുത്തല്‍. എ.ടി.എം വഴിയുള്ള പണമിടപാടും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നെങ്കില്‍ 2019 ജനുവരിയില്‍ അത് 316,808 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു. ബാങ്കുകളിലെ നിക്ഷേപനിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.