തെരഞ്ഞെടുപ്പിന് പൊതു അവധി; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയില്‍ 243 പേര്‍

single-img
6 April 2019

സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2230 വോട്ടര്‍മാര്‍ 100 വയസിന് മുകളിലുള്ളവരാണ്. കേരളത്തിലെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ ഉദാഹരണമാണ് ഇതെന്ന് ടിക്കാറാം മീണ പറഞ്ഞു.

5,50,000 യുവവോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 60,469 വോട്ടര്‍മാര്‍. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടര്‍മാര്‍. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരില്‍ 32,241 യുവവോട്ടര്‍മാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്.

173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 19 പേരും 18 നും 19 നും ഇടയിലുള്ളവരാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന നല്ല വാര്‍ത്തയാണെന്നും മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

73,000 മാണ് പ്രവാസി വോട്ടര്‍മാര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കോഴിക്കോടാണ്, 26,000 വോട്ടര്‍മാര്‍. തൊട്ടടുത്ത നില്‍ക്കുന്ന മലപ്പുറത്ത് 16000 പ്രവാസി വോട്ടര്‍മാരുള്ളപ്പോള്‍ കണ്ണൂരില്‍ 11,000 പേരുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 225 പേര്‍.

ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം 1,25189 ആണ്. കോഴിക്കോടാണ് കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത്, 23,750 പേര്‍. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയില്‍ 20,214 വോട്ടര്‍മാരുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധിയായിരിക്കും.

മെയ് 23 ന് 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഏഴുകോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. പ്രചരണ സമയത്ത് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും തെരഞ്ഞെടുപ്പ് ചട്ടവും മര്യാദയും പാലിക്കേണ്ടതാണ്. മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ അപകീര്‍ത്തികരമായ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.