മക്കയില്‍ എന്താണ് സാഹചര്യം; സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നത്; കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്

single-img
16 April 2019

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിന് കാരണമായത്. തുല്യതാ അവകാശം ഈ വിഷയത്തിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മക്കയില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ മറുപടി. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ദേശീയ വനിതാ കമ്മിഷന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നു കോടതി ചോദിച്ചു.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.