വിവാദങ്ങള്‍ക്കിടെ അമിത് ഷായേയും കൂടെക്കൂട്ടി മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം

single-img
17 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം വീണ്ടും കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ടു വരെ എത്തിക്കാന്‍ സാധിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.

വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു.

തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സര്‍ക്കാരുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എത്തി. സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചു- ഷാ പറഞ്ഞു.