ശാരദ ചിട്ടിതട്ടിപ്പ്: മുൻ എഡിജിപി രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കി സുപ്രീം കോടതി
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ പശ്ചിമ ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. എന്നാൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കുന്നതിന് അപെക്സ് കോടതി ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നീക്കുമെന്നും അതിനു ശേഷം ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനു വിലക്കേർപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 5-നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പുതിയ വിധി.
ശാരദാ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഉന്നതരെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചുവെന്നതാണ് അന്നത്തെ കൊൽക്കത്ത പൊലീസ് കമ്മീഷണർ ആയിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ആരോപിക്കുന്ന കുറ്റം.
ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ.
രാജീവ് കുമാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായ്തുകൊണ്ടുതന്നെ ഈ സുപ്രീം കോടതി വിധി മമതയ്ക്ക് ഏറ്റ തിരിച്ചടിയാണ്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ എത്തിയപ്പോള്‍ അതിനെ പരസ്യമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരുമായി മമത ബാനര്‍ജി ഏറ്റുമുട്ടിയത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വിലക്ക് പിൻവലിച്ചുള്ള സുപ്രീം കോടതി വിധി വന്നതോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. ഉപാധികളോടെയുള്ള ചോദ്യം ചെയ്യലുമായി രാജീവ് കുമാർ സഹകരിക്കുന്നില്ല എന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Content Highlights: Saradha chit fund case: SC withdraws protection to ex ADGP Rajeev Kumar