മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു
ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മണിപ്പൂരിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍പിഎഫ്) പാര്‍ട്ടി തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് എന്‍പിഎഫ് നേതാവ് ടിആര്‍ സെലിയാംഗ് തീരുമാനം അറിയിച്ചത്.
ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍പിഎഫ് സഖ്യം വിടുന്നത്. എന്‍പിഎഫിന്റെ അഭിപ്രായങ്ങള്‍ ബിജെപി പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍പിഎഫ് നേതൃത്വം ആരോപിച്ചു.
എന്നാൽ എന്‍പിഎഫ് പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. 60 അംഗ നിയമസഭയില്‍ അവര്‍ക്ക് 36 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് മാത്രം 29 എംഎല്‍എമാരുണ്ട്. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ജയിച്ചു വന്നത്. ഇതില്‍ എട്ട് പേര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 21ല്‍ നിന്ന് 29 ആയി. നാല് എംഎല്‍എമാരുള്ള എന്‍പിപി, ഓരോ എംഎല്‍എമാര്‍ വീതമുള്ള എല്‍ജെപി, എഐടിസി എന്നീ കക്ഷികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ബിജെപിക്കുണ്ട്.