കര്‍ണാടകയില്‍ വൻ രാഷ്ട്രീയപ്രതിസന്ധി; 8 വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു

single-img
6 July 2019

കര്‍ണാടകയില്‍ വീണ്ടും കനത്ത രാഷ്ട്രീയപ്രതിസന്ധി. എട്ട് എംഎല്‍എമാര്‍ നിയമസഭാസ്പീക്കറെ കണ്ടു. കോണ്‍ഗ്രസില്‍ നിന്ന് അഞ്ചുപേരും ജെഡിഎസില്‍ നിന്ന് മൂന്നുപേരുമാണ് സംഘത്തിലുള്ളത്. മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീൽ, ബി.സി പാട്ടീൽ, സൗമ്യ റെഡ്ഡി എന്നിവർ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാൻ എത്തിയത്. പാർട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാൽ രാജിവയ്ക്കുകയാണെന്ന് രാമലിംഗ റെഡ്ഡി അറിയിച്ചു.

മകളും കോൺഗ്രസ് എംഎൽഎയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു.

വിമത നീക്കത്തിന് ചുക്കാൻ പിടിക്കുകയും ഒരാഴ്ച മുമ്പ് കോൺഗ്രസിൽ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാർക്കിഹോളിയും ഇവർക്കൊപ്പമുണ്ട്. ആനന്ദ് സിങ് എന്ന എംഎൽഎയും നേരത്തെ രാജിവച്ചിരുന്നു. എട്ട് എംഎൽഎമാർ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. എട്ട് പേർക്ക് പിന്നാലെ ഇന്ന് തന്നെ മറ്റ് മൂന്ന് എംഎൽഎമാരും രാജിവച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.