അവസാന നിമിഷം സാങ്കേതിക തകരാർ; ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റി

single-img
15 July 2019

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആർ.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനിൽക്കെയാണ് ദൗത്യം നിർത്തിവെയ്ക്കാനുള്ള തീരുമാനം.

അതീവ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാൽ എന്താണു സാങ്കേതിക തകരാറെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 15ന് പുലർച്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്ന് ചാന്ദ്രയാൻ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

ഞായറാഴ്ച പുലർച്ചെ 6.51-ന് 20 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ളവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ചന്ദ്രയാൻ പേടകത്തിന് സാങ്കേതികപ്രശ്നങ്ങൾ ഇല്ല. ജി.എസ്.എൽ.വി.യിലെ തകരാർ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം.

ജി.എസ്.എൽ.വി. മാർക്ക്-3 വിക്ഷേപണ റോക്കറ്റിൽ നിന്നാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.