കര്‍ണാടകയില്‍ വിമതര്‍ക്ക് തിരിച്ചടി നല്‍കി സുപ്രീംകോടതിയും സ്പീക്കറും
കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
രാവിലെ പത്തരയ്ക്ക് ഉടന്‍ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്രര്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹര്‍ജിയുടെ കാര്യം പരാമര്‍ശിച്ചു. ‘ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണം മൈ ലോഡ്’, എന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുകുള്‍ റോത്തഗി. നടക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഉടന്‍ മറുപടി. നാളെ പരിഗണിക്കാമോ എന്ന് റോത്തഗി. നാളെ നോക്കാമെന്ന് ചീഫ് ജസ്റ്റിസ്.
അതേസമയം, നാളെ 11 മണിയോടെ രാജി നല്‍കിയ 10 എംഎല്‍എമാരോടും ഹാജരാകാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയ എംഎല്‍എമാരോടാണ് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അധികാരത്തില്‍ നിന്ന് താഴെപ്പോയാല്‍ രാജി വച്ച എംഎല്‍എമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത് സ്പീക്കര്‍ അംഗീകരിച്ച് ഇവരെ അയോഗ്യരാക്കിയാല്‍ അടുത്ത ആറ് വര്‍ഷത്തേക്ക് ആര്‍ക്കും മത്സരിക്കാനാകില്ല.
പ്രമേയത്തില്‍ ചര്‍ച്ച നടന്ന രണ്ടു ദിവസങ്ങളിലും സഭയില്‍ ന്യൂനപക്ഷമായിരുന്നു സര്‍ക്കാര്‍. വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഭരണപക്ഷ നേതാക്കള്‍. വിശ്വാസ പ്രമേയത്തിനുള്ള മറുപടിയില്‍ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ച് സുദീര്‍ഘമായ പ്രസംഗം നടത്തിയ ശേഷം വോെട്ടടുപ്പിന് കാക്കാതെ ഗവര്‍ണറെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നല്‍കാനും ഇടയുണ്ട്.
അതിനിടെ, കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാര്‍ വിശ്വാസം നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കറുടെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.