അയോധ്യ: ക്ഷേത്രാവശിഷ്ടങ്ങളെക്കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളാനാകില്ലെന്ന് സുപ്രീം കോടതി
അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടരുന്നു. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളാൻ കഴിയില്ലെന്ന് വിധി ന്യായത്തിന്റെ ആദ്യഭാഗത്ത് പറയുന്നു.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ശാസ്ത്രീയാടിസ്ഥാനമുള്ളതാണെന്നും അത് പരിഗണിക്കേണ്ടതാണെന്നും കോടതി നിരീക്ഷിക്കുന്നു.
കോടതി എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിധി പൂര്‍ണമായി വായിക്കാന്‍ 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.