രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് വിഡി സതീശൻ പെരുമാറുന്നത്: കെ സുരേന്ദ്രൻ
കേരളത്തിലെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇന്ന് യുവമോർച്ച സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല എന്ന നിലപാടാണ് ഭരണപ്രതിപക്ഷത്തിനെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിൽ രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് കേരളത്തിൽ ആജീവനാന്ത പെൻഷൻ നൽകുന്നു.
വേറെ ഒരുസംസ്ഥാനത്തും ഇങ്ങനെയില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി 15ശതമാനം പേരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാർക്ക് പോലും വെറും 15 പേഴ്‌സണൽ സ്റ്റാഫുകൾ മാത്രമാണുള്ളത്. എന്നാൽ ഇവിടെ കേരളത്തിൽ ചീഫ് വിപ്പിന് പോലും 30ഓളം പേരാണുള്ളത്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ.
വിഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ‘ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ് എന്നാൽ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്നയാളാണ് സതീശൻ’ എന്നും സുരേന്ദ്രൻ പറഞ്ഞു.