രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ സ്വന്തം മകൾക്കായി രാജ്യതലസ്ഥാനത്ത് സമരമിരിക്കുകയാണ് ഒരമ്മ

single-img
15 August 2023

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ സ്വന്തം മകൾക്കായി രാജ്യതലസ്ഥാനത്ത് സമരമിരിക്കുകയാണ് ഒരമ്മ. ജർമനിയിൽ അധികൃതർ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ മകൾക്ക് ഇന്ത്യൻ വംശജർക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് ഈ അമ്മയുടെ ആവശ്യം. ജന്തർമന്തറിൽ ചില സാമൂഹിക പ്രവർത്തകരാണ് ഇവർക്ക് പിന്തുണ നൽകുന്നത്.

മകൾക്കായി കഴിഞ്ഞ 20 മാസത്തിലേറെയായി കാത്തിരിക്കുകയാണ് ഇത് ധാര ഷാ എന്ന ഈ അമ്മ. ജോലിയുടെ ഭാഗമായി 2018ലാണ് ധാരയും ഭർത്താവ് ഭാവേഷും ജർമ്മനിയിലെത്തുന്നത്. 2021ലാണ് മകളുടെ ജനനം. ഏഴു മാസം പ്രായമുളളപ്പോൾ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ലൈംഗിക അതിക്രമത്തിന്റെ സൂചനയാണെന്ന് കാട്ടി ഡോക്ടർ പൊലീസിൽ അറിയിച്ചു. തു‌‍‌ടർന്ന് ദമ്പതികൾക്കെതിരെ കേസെടുത്ത് കുട്ടിയുടെ സംരക്ഷണം ജർമ്മൻ അധികൃതർ ഏറ്റെടുത്തു. 

എന്നാൽ ലൈംഗികാതിക്രമം നടന്നെന്ന് യാതൊരു തെളിവുമില്ല. മകളെ വിട്ടുകിട്ടാൻ അന്നുമുതൽ ശ്രമിക്കുകയാണ് ഇവർ. ഇന്ത്യൻ പൗരൻ എന്ന നിലയിലുളള കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഈ സ്വാതന്ത്യ ദിനമെങ്കിലും ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ആഘോഷിക്കാൻ മകളെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കുട്ടിയെ കാണാനോ വീഡിയോ കോൾ ചെയ്യാനോ അനുവദിക്കുന്നില്ലെന്നും അത് കുട്ടിയെ മാനസികമായി ബാധിക്കുമെന്ന് അവർ പറയുന്നു ധാരാ ഷാ പറയുന്നു. കുട്ടിയെ വിട്ടുകിട്ടാനുളള ചർച്ചകൾ ‌ജർമ്മൻ അധികൃതരുമായി തു‌ടരുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 19 രാഷ്ട്രീയ പാർട്ടികളുടെ എംപിമാർ ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് ജർമ്മൻ അംബാസഡർക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിലും തന്റെ മകൾക്ക് വേണ്ടി പോരാടുകയാണ് ഈ അമ്മ. അവൾക്കുവേണ്ടി അവർ മുട്ടാത്ത വാതിലുകൾ ഇല്ല. ഇനിയെങ്കിലും അവളെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അവർക്കിനിയും ബാക്കിയാണ്.