വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് മുമ്പ് മോഷണക്കേസിലും പ്രതി

single-img
30 July 2023

കൊച്ചി: ​ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസഫാക് തനിച്ചാണെെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. 

ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം  കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്.
കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം 5 നും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മദ്യ ലഹരിയിലായിരുന്ന പ്രതിയിൽ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ല.

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസഫാക് അലം പൊലീസിനോട്  സമ്മതിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച്  അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.