സംസ്ഥാനത്ത് മദ്റസകളുടെ എണ്ണം പടിപടിയായി കുറക്കും;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

single-img
22 January 2023

ഗുവാഹത്തി: സംസ്ഥാനത്ത് മദ്റസകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നും മദ്റസകള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

മദ്റസകള്‍ കുറച്ചുകൊണ്ടുവരികയാണ് ആദ്യലക്ഷ്യം. പിന്നീട് മദ്റസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്തും. മദ്റസകളില്‍ രജിസ്ട്രേഷന്‍ സംവിധാനം ആരംഭിക്കാനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയാകും സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഭാസ്‌കര്‍ ജ്യോതി മഹന്തിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചെറിയ മദ്റസകളെ വലിയ മദ്റസകളുമായി ലയിപ്പിക്കുമെന്നും മദ്റസകള്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഭീഷണി അവസാനിപ്പിക്കുമെന്നുമായിരുന്നു ഡിജിപിയുടെ പ്രസ്താവന. 68 മദ്റദ്രസകളുമായി സംസാരിച്ചെന്നും ചെറിയവ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്തെന്നും ഡിജിപി വ്യക്തമാക്കി.

നൂറോളം ചെറിയ മദ്രസകള്‍ വലിയവയില്‍ ലയിച്ചു. മദ്റസകളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ സര്‍വേകളും നടക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ (എക്യുഐഎസ്) അന്‍സാറുള്‍ ബംഗ്ലാ ടീം (എബിടി), അല്‍-ഖ്വയ്ദ എന്നിവയുടെ ഒമ്ബത് ഘടകങ്ങളെ അസം പൊലീസ് കഴിഞ്ഞ വര്‍ഷം തകര്‍ത്തതായും ഭീകരരെന്ന് സംശയിക്കുന്ന 53 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തതായും ഡിജിപി പറഞ്ഞു. അറസ്റ്റിലായവരില്‍ പലരും സ്വകാര്യ മദ്റസകളിലെ അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു.

ചില മദ്റസകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ മുസ്ലീം നേതാക്കള്‍ അധികൃതരെ സമീപിച്ചു. 68 സമുദായ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ മദ്റസകളില്‍ വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവരാന്‍ ധാരണയായി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മദ്റസ മാത്രമേ ഉണ്ടാകൂ. അമ്ബതോ അതില്‍ താഴെയോ വിദ്യാര്‍ത്ഥികളുള്ള മദ്റസകള്‍ സമീപത്തെ വലിയവയുമായി ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബിക് പഠിപ്പിക്കുന്നതിനു പുറമേ, പരിഷ്കരിച്ച പാഠ്യപദ്ധതി ആധുനിക വിദ്യാഭ്യാസവും നൈപുണ്യ വികസനവും പഠിപ്പിക്കും.