ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

single-img
30 June 2023

പാട്ന: ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. ഫോർമൽ വേഷങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളുമായി ജീവനക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബുധനാഴ്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. 

2019ല്‍ സെക്രട്ടറിയേറ്റില്‍ ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നത് ബിഹാര്‍ വിലക്കിയിരുന്നു. ഓഫീസ് മര്യാദകള്‍ പാലിക്കപ്പെടാന്‍ എന്ന് വ്യക്തമാക്കി റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അനുസരിക്കേണ്ടത് എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഇത്. ഈ വര്‍ഷം ഏപ്രിലില്‍ ബിഹാറിലെ സാരന്‍ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ജീന്‍സും ടീ ഷര്‍ട്ടും ഔദ്യോഗിക ജോലി സമയത്ത് ധരിക്കുന്നതിന് വിലക്കിയിരുന്നു. ഓഫീസുകളില്‍ ഐഡി കാര്‍ഡ് ധരിക്കണമെന്നും സാരന്‍ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.

സ്കൂള്‍ അധ്യാപകര്‍ക്ക് ഡ്രെസ് കോഡ് നടപ്പിലാക്കിയ അസം സര്‍ക്കാരിന്‍റെ ഉത്തരവിറങ്ങി ഒരു മാസത്തിന് പിന്നാലെയാണ് ബിഹാറിലും സമാന നടപടി വരുന്നത്. മെയ് മാസത്തിലാണ് ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് അസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പൊതുജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ചില അധ്യാപകര്‍ ശീലമാക്കിയതിന് പിന്നാലെയാണ് തീരുമാനമെന്നാണ് ഉത്തരവ് വ്യക്തമാക്കിയിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഉത്തര്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന നടപടി സര്‍‌ക്കാരുകള് സ്വീകരിച്ചിരുന്നു.