അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഏർപ്പെടുത്തുന്നതിന് പിന്നിൽ ഇടത്-ജിഹാദി സഖ്യം: കാസ


അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനായ കാസ രംഗത്ത്. ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിൽ ഏറ്റവും അധികം വീടുകൾ അടഞ്ഞു കിടക്കുന്നത് ക്രിസ്ത്യൻ സമുദായത്തിന്റെതാണ് എന്നും ഈ വീടുകൾ ചുളുവിലയ്ക്ക് വാവാങ്ങി എടുക്കാനുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സർക്കാർ നടത്തുന്നത് എന്നുമാണ് കാസയുടെ ആരോപണം.
ഉടമസ്ഥർ വിദേശത്ത് ആണെങ്കിലും കൃത്യമായി ഭൂനികുതി, കെട്ടിടനികുതി, കരണ്ട് ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയെല്ലാം അടയ്ക്കുന്നുണ്ട്. സർക്കാരിന് കിട്ടാനുള്ളതെല്ലാം കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഒരാൾ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാൽ വർഷാവർഷം അതിന്റെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട് അയാൾ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ്. ഓടിക്കാതെ ഇട്ടിരുന്നാൽ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ്? വീട്ടുടമസ്ഥൻ എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട് വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സർക്കാരിന് ലഭിക്കുന്നുണ്ട്. അയാൾ ചിലപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം വരും ചിലപ്പോൾ ആറുമാസം കൂടി വരും അതൊന്നും സർക്കാർ നോക്കേണ്ട കാര്യമില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാസ വ്യക്തമാക്കി.