ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സമീപനം ജനാധിപത്യവിരുദ്ധം: എ എ റഹീം


ലൈംഗിക പീഡന ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി. സമാധാനപരമായി സമരം ചെയ്ത താരങ്ങളെ രാജ്യ തലസ്ഥാനത്ത് പരസ്യമായി റോഡില്‍ കയ്യേറ്റം ചെയ്തു. സമര സ്ഥലത്തേക്ക് താരങ്ങളെ പോകാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ സമരത്തെ നരേന്ദ്ര മോദി കൗശലമായി എങ്ങനെ നേരിടുന്നു എന്ന് വ്യക്തമായി. പ്രധാനമന്ത്രി ആരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നതെന്നും റഹീം ചോദിച്ചു. ഇപ്പോൾ ജനാധിപത്യ സമരങ്ങള്‍ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇത് അപകടകരമായ അവസ്ഥയാണ്. ജന്തര്‍ മന്തറിലേക്ക് ആരെയും കടത്തി വിടുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണുള്ളത്.
അതേസമയം, ജന്തര്‍ മന്തറിന് സമീപം ബ്രിജ് ഭൂഷണ്‍ തന്റെ ഔദ്യോഗിക വസതിയില്‍ സുഖമായി കഴിയുകയാണ്. കായിക താരങ്ങളും യുവാക്കളും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. ഗുസ്തി താരങ്ങളുടെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുകയാണ്. ഇടത്പക്ഷ യുവജന സംഘടനകളെ ഏകോപിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമം നടത്തുന്നുണ്ടെന്നും എ എ റഹീം കൂട്ടിച്ചേർത്തു.