കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍


കേരളത്തിലെ കോഴിക്കോട് ഉൾപ്പെടെയുള്ള രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ സ്വകാര്യവത്കരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
ഈ രണ്ടാം ഘട്ടത്തിൽ കോഴിക്കോടും കോയമ്പത്തൂരും ചെന്നൈയുമുള്‍പ്പെടെ 25 വിമാനത്താവളങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നത്. ഏകദേശം 10,782 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിലൂടെ സമ്പാദിക്കാൻ ലക്ഷ്യമിടുന്നത്.
സ്വകാര്യവത്കരണം ഒരിക്കലും തൊഴിലാളികളെ നേരിട്ട് ബാധിക്കില്ലെന്നും ഇപ്പോൾ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ എയര്‍ഇന്ത്യയില്‍ തുടരാമെന്നും അല്ലാത്തവര്‍ക്ക് മാറ്റം അനുവദനീയമാണെന്നും കേന്ദ്രം മറുപടി നല്‍കി.
ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്.