നമീബിയയിൽനിന്ന് എത്തിച്ച ചീറ്റകളിൽ ഒന്നിന് വഴിതെറ്റി ജനവാസമേഖലയിൽ കടന്നു
നബീമിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളിലൊന്നിന് വഴിതെറ്റി ജനവാസമേഖലയിലേക്ക് കടന്നു. ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ വിജയ്പൂർ തെഹ്‌സിലിലെ ഒരു ഗ്രാമത്തിലേക്കാണ് നമീബിയൻ ചീറ്റപ്പുലികളിൽ ഒന്ന് കടന്നത്.
ഒബാൻ എന്ന് പേര് നാക്കിയിട്ടുള്ള ഈ ചീറ്റ ഗ്രാമത്തിൽ പ്രവേശിച്ചതിനെ തുടർന്ന് നിരീക്ഷണ സംഘത്തെ അയച്ചതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അറിയിച്ചു. ചീറ്റയെ കുനോ നാഷണൽ പാർക്കിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
അതേസമയം, ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ ഇരിക്കുന്ന ചീറ്റപ്പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽഫോണിൽ പകർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് 2022 സെപ്റ്റംബർ 17-ന് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ആകെ അഞ്ച് പെൺ ചീറ്റകളും മൂന്ന് പുരുഷ ചീറ്റകളുമാണ് കുനോ നാഷണൽ പാർക്കിൽ എത്തിച്ചത്.