ടിക്ടോകിന് ഒരു ഇന്ത്യന്‍ ബദലെന്ന നിലയില്‍ ഉയര്‍ന്നുവന്ന ചിങ്കാരി ആപ്പില്‍ കൂട്ടപ്പിരിച്ച് വിടല്‍

single-img
21 June 2023

ദില്ലി: ടിക്ടോകിന് ഒരു ഇന്ത്യന്‍ ബദലെന്ന നിലയില്‍ ഉയര്‍ന്നുവന്ന ചിങ്കാരി ആപ്പില്‍ കൂട്ടപ്പിരിച്ച് വിടല്‍.  ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പായ  ചിങ്കാരിയിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഉയർന്നു വന്ന ആപ്പുകളിൽ ഒന്നായിരുന്നു ചിങ്കാരി. ഇന്‍സ്റ്റഗ്രാമും സ്നാപ് ചാറ്റും ആളുകളെ കയ്യിലെടുത്തതാണ് ചിങ്കാരിക്ക് വെല്ലുവിളിയായത്.

2020 ജൂണിലാണ് ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പായിരുന്ന ടിക് ടോക് ഇന്ത്യയില്‍ വിലക്കിയത്. പുനസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ചിങ്കാരി മാനേജ്മെന്‍റിന്‍റെ പ്രതികരണം. പിരിച്ചുവിടുന്ന ആളുകളോട് എച്ച് ആര്‍ വിവരം  ഇതിനോടകം വിശദമാക്കിയിട്ടുണ്ട്.  2022 മുതല്‍ 27000 ത്തോളം ആളുകള്‍ക്കാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നായി പിരിച്ച് വിട്ടിട്ടുള്ളത്. ആഴ്ചകള്‍ക്ക് മുന്‍പ് ചിങ്കാരി ആപ്പിന്‍റെ സഹ സ്ഥാപകന്‍ സ്റ്റാര്‍ട്ട് അപ്പില്‍ നിന്ന് പുറത്ത് പോയിരുന്നു. ജോലി നഷ്ടമാവുന്നവര്‍ക്ക് രണ്ട് മാസത്തെ സാലറി അടക്കം നല്‍കിയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ഏതാനും മാസങ്ങള്‍ കൂടി ഈ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് വിവരം.

2018ലാണ് ചിങ്കാരി ആപ്പ് സ്ഥാപിക്കുന്നത്. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് പിന്നാലെ ടിക് ടോക് നിരോധിച്ചതോടെ സ്വദേശി ബദലെന്ന നിലയില്‍ ചിങ്കാരിക്ക് പ്രശസ്തി നേടിയിരുന്നു. 2018ല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്ന ഈ മൊബൈല്‍ ആപ്പിന് വലിയ രീതിയില്‍ പ്രചാരണം ലഭിച്ചത് വിവിധ മേഖലയിലെ പ്രമുഖര്‍ അടക്കം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി എത്തിയതോടെയാണ്. ആദിത്യ കോത്താരി, ബിശ്വാത്മ നായിക്, ദീപക് സാല്‍വി, ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ചിങ്കാരി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്.

സ്വദേശി ക്രിപ്റ്റോ കന്‍സിയായ ഗാരിയേും ആപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യ, യുഎഇ, ഇന്തോനേഷ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളിലടക്കം ലഭ്യമാണെങ്കിലും ടിക് ടോകിനുണ്ടായിരുന്ന സ്വീകാര്യത ചിങ്കാരിക്ക് ലഭിച്ചിരുന്നില്ല. കമ്പനിയിലെ സാമ്പത്തിക വെല്ലുവിളികളാണ് നിലവിലെ പിരിച്ചുവിടലിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ക്രിപ്റ്റോ കറന്‍സിയുടെ വിലയിടിവും ആപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.