മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചത്; പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ: കെ സുരേന്ദ്രൻ


തനിക്കെതിരെയുള്ള മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. അതുകൊണ്ടുതന്നെ രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു.
അതേപോലെ തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യക്ഷഗാന ഇനത്തെ അപമാനിക്കുകയാണ് ചെയ്തത്. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുണ്ടായ പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രിയോ, വകുപ്പോ തയ്യാറാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും യക്ഷഗാന കലാകാരന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. സ്വാഗതഗാന പ്രശ്നം അന്വേഷിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇതും അന്വേഷിക്കണം. അടുത്ത വർഷം കലോത്സവത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പോർക്കും വിളമ്പണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.