ആരോഗ്യ മേഖലയില്‍ ക്യൂബയുമായി ആരംഭിച്ച സഹകരണം ശക്തിപ്പെടുത്തും: മന്ത്രി വീണ ജോർജ്

single-img
4 July 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം നടത്തിയ ക്യൂബ സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലും ആയുര്‍വേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും.

ക്യൂബൻ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബെല്‍ അബെല്ല ഡെസ്‌പെയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഇന്ന് നിയമസഭാ ഓഫീസില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പലവിധ സബ് ഗ്രൂപ്പുകളായി ക്യൂബയിലും കേരളത്തിലുമായി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകും. ഇതിനായി ക്യൂബന്‍ എംബസിയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. സംസ്ഥാനം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്യൂബന്‍ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്‌സിന്‍, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, കാന്‍സര്‍, ഡയബറ്റിക് ഫൂട്ട്, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുര്‍വേദം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു.

കേരളം ആരോഗ്യ രംഗത്ത് നവീന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. കോവിഡ്, നിപ, മങ്കിപോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിച്ചു. ആരോഗ്യ രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കി വരുന്നു.

ഇതോടൊപ്പം കാന്‍സറിന് സര്‍ക്കാര്‍ മേഖലയില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി. ആരോഗ്യ മേഖലയില്‍ നിര്‍മ്മിത ബുദ്ധി നടപ്പിലാക്കി. ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി. സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. ഗവേഷ രംഗത്തും വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.