സിപിഎമ്മും മുഖ്യമന്ത്രിയും അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്ക്: കെ സുധാകരൻ

single-img
1 October 2024

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി. എംഎൽഎ പിവി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണെന്നും സുധാകരന്‍ പറഞ്ഞു .

സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. പക്ഷെ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കണ്ടെത്തി യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതുവരെ ശിക്ഷവാങ്ങി കൊടുക്കാന്‍ പിണറായി വിജയനു സാധിച്ചില്ല.

വിഷയത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും നിലനില്ക്കുന്നു. സംഘപരിവാറിനെതിരെ പോരാടിയതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെന്ന് ഊറ്റംകൊള്ളുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ആര്‍എസ്എസ് ബന്ധം പണിയാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്.

മുഖ്യമന്ത്രിയുടെ വ്യക്തിതാല്‍പ്പര്യങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുമായി സിപിഎമ്മിന്റെ ആശയങ്ങളെ ബലികഴിച്ച് അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും ഒരുപോലെ വഞ്ചിച്ചു – സുധാകരന്‍ കൂട്ടിച്ചേർത്തു.