തൃശൂരിൽ ബി ജെ പിയെ വിജയിപ്പിച്ചത് സിപിഎം; മുഖ്യമന്ത്രി തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുന്നു: കെ മുരളീധരൻ

single-img
23 June 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായിയുടെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ രക്ഷപ്പെട്ടില്ലെന്നും മുരളീധരൻ കോഴിക്കോട് സംസാരിക്കവെ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിൻ്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അതേപോലെ തന്നെ കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഭാഗത്ത് ബി ജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്. ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ഏത് ട്രെൻ്റിലാണ് കേരളത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും ഈ ട്രെൻ്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു.

പക്ഷെ പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.