യുവ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

single-img
16 May 2023

യുവ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി..

പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് ഇന്ന് കോടതിയില്‍ ഹാജരായത്.

തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പാണെന്നായിരുന്നു സന്ദീപിന് വേണ്ടി ഹാജരായ അഡ്വ ആളുരിന്റെ വാദം. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ട്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും അഡ്വ. ആളുര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.