ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു

single-img
14 May 2023

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്.

മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കരയില്‍ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ മ്യാന്മാര്‍ തീരവും കൊടുങ്കാറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. അഞ്ചു ലക്ഷം പേരെ ബംഗ്ളാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാന്‍മര്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചു. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിര്‍ദേശം. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്ബ് ചെയ്യുകയാണ്. തീരദേശ മേഖലകളില്‍ സംഘം ബോധവല്‍ക്കരണം നടത്തി.