കറാച്ചിയില്‍ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി

single-img
1 April 2023

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.

നേരത്തെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. ഭക്ഷണവില കുതിച്ചതോടെ പാകിസ്ഥാനില്‍ പട്ടിണി രൂക്ഷമായ അവസ്ഥയാണ്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്ന പാവപ്പെട്ട മനുഷ്യര്‍ ലോകത്തിനാകെ നൊമ്ബരമായി മാറുകയാണ്. ജീവിതത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉറ്റവര്‍ കടന്നു പോയപ്പോള്‍ കുട്ടികളെ അടക്കിപ്പിടിച്ച്‌ മറ്റു ചിലര്‍ കരച്ചിലടക്കാന്‍ പാടുപെടുകയാണ്.

ഇന്നലെ കറാച്ചിയില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ ആരെയും പിടിച്ചുലയ്ക്കുന്നതാണ്. കറാച്ചിയിലെ സൈറ്റ് ഏരിയയിലുള്ള എഫ്കെ ഡൈയിങ് കമ്ബനി പാവപ്പെട്ടവര്‍ക്കായി ഭക്ഷണ വിതരണം നടത്തിയപ്പോള്‍ തടിച്ചുകൂടിയത് നാനൂറില്‍ അധികം സ്ത്രീകളാണ്. ആള്‍ത്തിരക്ക് നിയന്ത്രണാതീതമായത്തോടെ കമ്ബനി അധികൃതര്‍ വാതിലടച്ചു. ഇതോടെ അകത്ത് തിക്കും തിരക്കും തുടങ്ങുകയായിരുന്നു. ബഹളത്തിനിടെ, അസഹ്യമായ ചൂട് താങ്ങാനാവാതെ കുഴഞ്ഞു വീണവരാണ് മരണത്തിനു കീഴടങ്ങിയത്.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ഭക്ഷ്യ ക്ഷാമമാണ്. ഭക്ഷ്യധാന്യ വിലകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ടായതോടെ, ഒരു നേരത്തെ ഭക്ഷണം പണം കൊടുത്തു വാങ്ങാന്‍ പോലും ആവാത്തത്ര കൊടിയ ദാരിദ്ര്യത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ വഴുതി വീണുകഴിഞ്ഞു.
രണ്ടു ദിവസം മുമ്ബ് പഞ്ചാബില്‍ സര്‍ക്കാര്‍ നടത്തിയ സൗജന്യ റേഷന്‍ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് കറാച്ചിയില്‍ പുതിയ അപകടം ഉണ്ടായിരിക്കുന്നത്. അതേസമയം, പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.