വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന കാലയളവിലേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാൻ തീരുമാനം

single-img
8 July 2024

സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും പക്ഷെ ഇതുവരെ ഇത്തരത്തിലുള്ള ലൈസന്‍സിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു .

കേരളാ സര്‍ക്കാര്‍ ടൂറിസം മേഖലകളായി അംഗീകരിച്ച് ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുന്ന ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ ഹോട്ടലുകള്‍ക്കും പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തരം
ലൈസന്‍സ് അനുവദിക്കുന്നതിനു 2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.

പക്ഷെ ഇതുവരെ കേരളത്തിൽ ഈ രീതിയിലുള്ള ലൈസന്‍സുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ചെറുതും വലുതുമായ റസ്‌റ്ററന്റുകളില്‍ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ പ്രവണത തടയുന്നതിനായി നടത്തുന്ന പരിശോധനകളും നിയമപരമായ തുടര്‍നടപടികളും പലപ്പോഴും വിദേശ വിനോദസഞ്ചാരികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതുപോലെയുള്ള മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മദ്യം വിപണനം ചെയ്യാന്‍ കഴിയാത്തതാണ് നിയമവിരുദ്ധ പ്രവണതകള്‍ക്ക് കാരണമാകുന്നത്.

ഇതിന് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്ററന്റുകള്‍ക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന കാലയളവിലേക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു