പരസ്യത്തിന് മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടി; നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഡൽഹി ബജറ്റിന് അവതരണാനുമതി
ഡൽഹിയുടെ സംസ്ഥാന ബജറ്റ് അവതരണത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് ഇന്ന് ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരസ്യത്തിനും മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെയാണ് ബജറ്റ് മുടങ്ങിയത്.ഈ നടപടിയില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ഇന്ന് ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ ധനമന്ത്രി ഇത് ഭരണഘടനവിരുദ്ധമെന്നും ആരോപിച്ചിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് താരതമ്യേന കുറഞ്ഞ തുകയും പരസ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടിയ തുകയും ബജറ്റില്‍ നീക്കിവെച്ചതാണ് കേന്ദ്രം ചോദ്യം ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിച്ച് ബജറ്റ് വീണ്ടും കേന്ദ്രത്തിന് അയക്കണമെന്ന് ലെഫ്. ഗവർണർ ആവശ്യപ്പെട്ടതാണ് അവതരണം മുടങ്ങാൻ കാരണമായത്.
അതേസമയം, 22,000 കോടി അടിസ്ഥാനവികസനത്തിനും 550 കോടി പരസ്യത്തിനുമാണ് നീക്കിവെച്ചതെന്നും അതില്‍ അസ്വഭാവികമല്ലെന്നുമാണ് എഎപി നൽകിയ വിശദീകരണം. 75 വർഷത്തെ രാജ്യ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബജറ്റ് അവതരണം ഇത്തരത്തില്‍ മുടങ്ങുന്ന സംഭവം ഉണ്ടാകുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുറ്റപ്പെടുത്തി.