മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ

single-img
27 July 2024

സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിൻ്റെ ഭാഗമായ മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും 20 കോടിയുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരിയായ പ്രതി ധന്യാ മോഹനെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ ഇന്നലെ വൈകീട്ടാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പിന്നാലെ വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ രാജു പറഞ്ഞു.

ലോൺ ആപ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളത്. തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓൺലൈൻ ട്രേഡിങ്ങിനും മറ്റുമായി ഉപയോഗിച്ചതായും ഇതിൽ ലാഭ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും, കൂടുതൽ വിശദമായ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈഎസ്പി അറിയിച്ചു.

മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. ബന്ധുക്കളുടെ പേരിൽ ഉൾപ്പെടെ വ്യാജ ലോൺ അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. 18 വർഷമായി ഇവർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.