മങ്കയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പുറത്താകലിന് വഴി വെച്ച കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിയമം ലംഘിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്
മങ്കയം: കോഴിക്കോട് മങ്കയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പുറത്താകലിന് വഴി വെച്ച കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിയമം ലംഘിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. അരുവിയുടെ ദിശമാറ്റിയും പൊതു റോഡ് കൈയേറിയുമാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2018ല്‍ ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്താണ് ക്വാറിയുടെ പ്രവര്‍ത്തനം.
ക്വാറി ഉടമയുടെ ഇടനിലക്കാരനോട് സ്വന്തം വീടുള്‍പ്പെടെ രണ്ട് വീടുകള്‍ ഏറ്റെടുക്കാനും പരാതി പിന്‍വലിക്കാനുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടു കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ മങ്കയം ബ്രാഞ്ച് സെക്രട്ടറി രാജീവനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഈ നടപടികള്‍ക്ക് വഴി വെച്ച ക്വാറിയുടെ പ്രവര്‍ത്തനം നിയമങ്ങള്‍ പാലിക്കാതെയാണ് നടന്നിരുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിപരിശോധിക്കാനായി കൊയിലാണ്ടി മുന്‍സിഫ് കോടതി അഭിഭാഷക കമ്മീഷനെ വെച്ചിരുന്നു.
തെളിവെടുപ്പിന് ശേഷം 2019 ഓഗസ്റ്റില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗൗരവതരമായ പരാമര്‍ശങ്ങളുള്ളത്. തലയാട് നിന്നും വാരിമല മണിച്ചേരി മല ററോഡിനോട് ചേര്‍ന്നുള്ള ക്വാറി പ്രവര്ത്തിക്കുന്നത് റോഡ് കൈയേറിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ക്വാറിയുടെ പടിഞ്ഞാറു ഭാഗത്തെ റോഡിലാണ് കൈയേറ്റമുണ്ടായത്. സമീപത്തെ മലയില്‍ നിന്നും ഉദ്ഭവിച്ച് പൂനൂര്‍ പുഴയില്‍ ചേരുന്ന അരുവിയെ ക്വാറിയുടെ പ്രവര്‍ത്തനത്തിനായി ദിശമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തോതില്‍ പാറപ്പൊടി തള്ളി അരുവിയുടെ ഗതി മാറ്റി. ക്വാറി വേസ്റ്റ് മൂലം അരുവിയുടെ വിസ്തീര്‍ണ്ണം ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റോഡില്‍ നിന്നും 50 മീറ്റര്‍ അകലമെങ്കിലും ക്വാറിക്ക് വേണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്. അരുവിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാന്‍ പാടില്ലെന്നും നിയമമുണ്ട്. ഇതെല്ലാം മറികടന്നായിരുന്നു ക്വാറിയുടെ പ്രവര്‍ത്തനം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഈ റിപ്പോര്‍ട്ട് സഹിതമാണ് പ്രദേശവാസികള്‍ ജില്ലാകലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്ഡകിയത്. 2018 ജൂണില്‍ പ്രദേശത്ത് ഉരുള്‍ പൊട്ടലുണ്ടായിട്ടും ക്വാറിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകള്‍ അനുമതി നല്‍കയിതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.