രാജ്യത്തെ തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവർ: നിതിൻ ഗഡ്‌കരി

single-img
5 September 2024

രാജ്യ വ്യാപകമായി പ്രധാനപ്പെട്ട ഹൈവേകളും തുരങ്കങ്ങളും നിർമ്മിക്കാൻ റിപ്പോർട്ട് തയ്യാറാക്കുന്നവർ ശരിയായ രീതിയിൽ നടപടിക്രമങ്ങൾ പാലിക്കാത്തത് അപകടങ്ങൾക്കും തകർച്ചക്കും കാരണമാകുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു .

തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവരാണ്. കുറ്റവാളികൾ എന്നാണ് ഇവരെ വിളിക്കേണ്ടത്. എന്നാൽ ഈ വാക്ക് ഉപയോ​ഗിച്ചതിന് ഞാൻ‌ മാപ്പ് ചോദിക്കുന്നു. പക്ഷേ മറ്റുവഴിയില്ലെന്നും ​ഗഡ്കരി പറഞ്ഞു. ഡിപിആർ നിർമ്മിക്കുന്ന കമ്പനികൾ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ളതാണ്.

അവർ വിശദമായ അന്വേഷണമില്ലാതെ അവരുടെ വീടുകളിൽ നിന്ന് ഗൂഗിൾ നോക്കി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യവസായ സ്ഥാപനമായ എഫ്ഐസിസിഐ സംഘടിപ്പിച്ച ‘ടണലിംഗ് ഇന്ത്യ’യുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഡിപിആറിൽ സാങ്കേതിക വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഡിപിആർ നിർമ്മാതാക്കൾ ശരിയായ നടപടിക്രമങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗഡ്കരി പറഞ്ഞു. ഡിപിആർ കിട്ടിയാൽ ടെൻഡർ കൊടുക്കുന്ന ജോലി മാത്രമാണ് നമ്മുടെ സർക്കാരിനുള്ളത്. സാങ്കേതിക പദങ്ങൾ മനസ്സിലാക്കാൻ യോഗ്യതകളുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചില കമ്പനികൾ ടെൻഡർ നടപടികളിൽ കൃത്രിമം കാണിക്കുന്നുവെന്നും ഇത് അന്തിമ പദ്ധതിയിൽ പിഴവുകളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. ചില വൻകിട കമ്പനികൾ സാമ്പത്തിക, സാങ്കേതിക യോഗ്യതകൾ അവരുടെ സ്വന്തം കണക്കുകൂട്ടൽ പ്രകാരമാണ് നേടിയതെന്ന് പറയാൻ തനിക്ക് യാതൊരു മടിയുമില്ല. ടെൻഡർ നടപടികളിലെ ഇത്തരം കൃത്രിമം ചെലവ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ പ്രവണതയെ പ്രതിരോധിക്കാനുള്ള ഒരു മാർഗം ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയും സമഗ്രമായ പഠനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണെന്നും സോസില തുരങ്കം നിർമ്മിച്ച കാര്യക്ഷമമായ രീതി ഉദാഹരണമായി ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനമെടുക്കലിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വലിയ സ്വാധീനമുണ്ടെന്ന് ഗഡ്കരി പറഞ്ഞു. സർക്കാറിന്റെയും മന്ത്രിമാരുടെയും വഴികാട്ടികളും തത്വചിന്തകരും ജോയിൻ്റ് സെക്രട്ടറിമാരും അണ്ടർസെക്രട്ടറിമാരുമാണ്. അവർ ഫയലിൽ എന്ത് എഴുതിയാലും മന്ത്രിയും ഡയറക്ടർ ജനറലും ഒപ്പിടും. ഇങ്ങനെയാണ് രാമരാജ്യം ഓടുന്നതെന്നും ഗഡ്കരി പറഞ്ഞു.