ഉമ്മൻചാണ്ടിക്കെതിരായ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

single-img
21 July 2023

കോഴിക്കോട്: ഉമ്മൻചാണ്ടിക്കെതിരായ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വിനായകനെതിരെ വേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും പ്രതികരിച്ചു.

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

അതേസമയം, ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ വിനായകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.