മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി.ബെന്നി;ഡിവൈഎസ്പിയുടെ ആവശ്യം തിരിച്ചടിയാകും 

single-img
19 August 2023

വയനാട് : മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം കേസ് അന്വേഷണത്തിന് തരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേസിൽ അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ്, ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്.

മരങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കി, കുറ്റപത്രം നൽകുന്നതിലേക്ക് കടക്കുമ്പോഴാണ് വി.വി.ബെന്നിയുടെ പിൻവാങ്ങൽ. താനൂർ കസ്റ്റഡി കൊലക്കേസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ ബെന്നിയ സമ്മർദത്തിലാക്കിയെന്നാണ് വിവരം. ഇതേതുടർന്നാണ് മുട്ടിൽ മരംമുറിക്കേസിൻ്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചത്.

നേരത്തെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി ആയിരുന്നപ്പോഴാണ് ബെന്നി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വരുന്നത്. പ്രത്യേക സംഘം രൂപീകരിച്ചപ്പോൾ, എഡിജിപി എസ്.ശ്രീജിത്തിനായിരുന്നു ചുമതല. സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥരിൽ പലർക്കും ഇതിനിടെ സ്ഥലംമാറ്റമുണ്ടായി. ഡിവൈഎസ്പിയായിരുന്ന ബെന്നിയെ താനൂരിലേക്ക് മാറ്റുകയും ചെയ്തു.അന്വേഷണം നിലയ്ക്കുമെന്ന അവസ്ഥ വന്നപ്പോഴാണ്, പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്.

മുട്ടിൽ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി.ബെന്നി കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് കത്ത് നൽകിയത്. കേസിലെ പ്രതികള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് കത്തിൽ ബെന്നി പറയുന്നത്. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ബെന്നിയായിരുന്നു. 

റവന്യൂ ഭൂമിയിൽ നിന്നും കോടികളുടെ വിലമതിക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കത്ത് നൽകുന്നത്. പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങള്‍ വയനാട് മുട്ടിലിൽ നിന്നും മുറിച്ച് കടത്തിയതാണെന്ന് ഡിഎൻഎ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരംമുറിക്കുന്നതിനായി പ്രതികള്‍ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മർദ്ദങ്ങള്‍ മറികടന്നാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന വി. വി. ബെന്നി അറസ്റ്റ് ചെയ്തത്.

കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരിൽ ഒരു മയക്കു മരുന്ന് കേസിൽ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. മുട്ടിൽ കേസിലെ പ്രതികളാണ് തന്നെ ലക്ഷ്യം വച്ചുള്ള ഗൂ‍ഢാലോചനക്ക് പിന്നിലെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും മാറ്റണമെന്നുമാണ് ഡിജിപിക്ക്  നൽകിയ കത്തിൽ പറയുന്നത്. കത്തിൽ ഡിജിപി ഇതേവരെ തീരുമാനം എടുത്തിട്ടില്ല.