നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച്‌ ഇ.പി.ജയരാജന്‍

single-img
26 September 2022

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച്‌ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം നിഷേധിച്ചത്.

അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജന്‍ അസുഖ കാരണം ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന്, ഇന്ന് കേസ് പരിഗണിക്കുമ്ബോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറേണ്ടതുണ്ട്. ദ്യശ്യങ്ങളും രേഖകളും കൈമാറാന്‍ സമയം വേണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച കോടതി, കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. അന്ന് വിചാരണ തീയതി തീരുമാനിക്കാമെന്നും സിജെഎം കോടതി അറിയിച്ചു.