കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎമ്മിനെതിരെ ഇഡി അന്വേഷണം


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റായ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണമെന്ന് റിപ്പോർട്ട്. ഈ മാസം 29നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്, കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണു ആർബിഐ വ്യക്തമാക്കിയത്.
നിലവിലുള്ള പേടിമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി അന്വേഷണം എന്നതാണ് ശ്രദ്ധേയം.
വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. റിസർവ് ബാങ്ക് നടപടികളെ തുടർന്നു സംശയനിഴലിലായ പേടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതർക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു.