പൊലീസ് സേനയിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാനാവില്ല: മുഖ്യമന്ത്രി

single-img
1 July 2024

സംസ്ഥാനത്തെ പൊലീസ് സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് നടപ്പാക്കി വരുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽകുന്നതിനും പോലീസ് മേധാവി പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആവശ്യത്തിന് സേനാംഗങ്ങളെ വിന്യസിക്കാതെ ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുള്ള കോൺ​ഗ്രസ് അംഗം പി.സി വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു’.

ആത്മഹത്യ വർധിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും സേനയിൽ അംഗസംഖ്യ വർധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. വി.ആർ.എസ് എടുത്ത് പോകുന്നത് സംവിധാനത്തിൻ്റെ കുറവായിട്ട് കാണേണ്ടെന്നും പൊലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയ സ്വാധീനം ഇല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നും മൃതശരീരത്തിന്റെ മുൻപിൽ മണിക്കൂറുകളോളം ഇരിക്കുന്ന പൊലീസുകാരുടേത് ദുരിത ജീവിതമാണെന്നും പി.സി. വിഷ്ണുനാഥ് സഭയിൽ ആരോപിച്ചു. ആത്മഹത്യ ചെയ്ത ജോബി ദാസ് എന്ന പൊലീസുകാരന്റെ ആത്മഹത്യാകുറിപ്പും വിഷ്ണുനാഥ് സഭയിൽ വായിച്ചു.