തെരഞ്ഞെടുപ്പിലെ തിരിച്ചടി ;കേരളത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാൻ സിപിഎം

single-img
21 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയം മറികടക്കാന്‍ കേരളത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനം. പാര്‍ട്ടിയുടെ അടിസ്ഥാന ബഹുജന പിന്തുണ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ ലോക്കലുകളിലും പാര്‍ടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ പാര്‍ടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ബൂത്ത് തലം വരെയുള്ള പരിപാടികള്‍ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യും. ആദ്യഘട്ടത്തില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത് കൊണ്ട് കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ യോഗം നടക്കും.

ജൂലൈ രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ നടക്കുന്ന മേഖല യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുക്കപ്പെട്ട സഖാകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

താഴെ തലം വരെ ജനങ്ങളോട് സംവദിക്കാന്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ആഗസ്റ്റ് 19നുള്ളില്‍ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.