തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികൾ; മാലിന്യ സംസ്‌കരണത്തിന് വലിയ ഇടപെടല്‍ ഉണ്ടാകും: മന്ത്രി എംബി രാജേഷ്

single-img
15 July 2024

തിരുവനന്തപുരം നഗരത്തിൽ മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് . മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാറിന് സാധിക്കും എന്ന് പ്രതീക്ഷയുണ്ട്. പക്ഷെ അതില്‍ എല്ലാവരും സഹകരിക്കണം. ബോധവല്‍ക്കരണത്തിന് മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇനിവരുന്ന ആറുമാസത്തിനുള്ളില്‍ 11 ലക്ഷ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരത്ത് വലിയ ഇടപെടല്‍ ഉണ്ടാകും. വലിയ എതിര്‍പ്പങ്ങള്‍ ഉയര്‍ന്നുവരും. അതിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജോയിയുടെ നിര്യാണത്തില്‍ സര്‍ക്കാറിന്റെ ദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസം നാടുമുഴുവന്‍ ഉത്കണ്ഠയോടുകൂടി ജോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് മൃതദേഹമാണ് ലഭിച്ചത്. സമാനതകളില്ലാത്ത മഹത്തായ രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്. അതില്‍ അണിനിരന്ന എല്ലാവരെയും സര്‍ക്കാറിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു. അവരോട് നന്ദി രേഖപ്പെടുത്തുന്നു. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനത്തിന് പ്രത്യേക നന്ദി. ജീവന്‍ പണയം വെച്ചാണ് അവര്‍ രക്ഷാ ദൗത്യം നടത്തിയത്.

രാപ്പകല്‍ ഭേദമില്ലാതെയാണ് ജില്ലാ കളക്ടറും മേയറും കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയും സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. ഉണ്ടായത് ഒരുതരത്തിലും സംഭവിക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തത്.റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയിലാണ് അപകടം ഉണ്ടായത്. എവിടെ നടന്നതായാലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവം. അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതിന് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് തീവ്രമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

പൂര്‍ണമായി പരിഹരിച്ചിട്ടില്ലെങ്കിലും നല്ല നേട്ടം ഉണ്ടായിട്ടുണ്ട്. അതിനിടയിലാണ് ഇത്തരം ഒരു ദുരന്തം. തുടക്കം മുതല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് മറ്റു പലര്‍ക്കും വ്യഗ്രത. ഇല്ലാത്ത ഉത്തരവാദിത്വം കൂടി സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു. അതുകൊണ്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നത്.

രക്ഷപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്തൊക്കെ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വിളിച്ചുപറഞ്ഞത്. അല്പം കൂടി അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ ലാഭം മുന്നില്‍ക്കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നത് ആണോ എന്നത് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.