മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനം; പിന്നാലെ പിതാവ് തൂങ്ങിമരിച്ചു
കൊല്ലം ജില്ലയിലെ ആയൂരില്‍ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റു. പിന്നാലെ പിതാവ് തൂങ്ങിമരിച്ചു. മദ്യപരുടെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
ആയുര്‍ സ്വദേശി അജയകുമാറാണ് 19ന് രാത്രി ആത്മഹത്യ ചെയ്തത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയായ മകളേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയം നാലുപേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. വഴിയിൽ വെച്ച് വിദ്യാർഥിനിയായ മകളോട് ഇവർ മോശമായി സംസാരിച്ചു.
ഇതിനു പിന്നാലെ മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. ഈ കാരണത്താൽ അജയകുമാറിന് ക്രൂരമർദനമാണ് നേരിടേണ്ടി വന്നത്. ശരീരത്തിലാകമാനം മർദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം. സംഭവത്തിന് ശേഷം അജയകുമാർ വീട്ടിൽ എത്തി മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻപോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഇയാൾ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ്.